ലോകത്തെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയ സാഹസിക സഞ്ചാരികള്‍ അന്തര്‍വാഹിനി തകര്‍ന്ന് കൊല്ലപ്പെട്ട സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാക്കി അഞ്ച് പേരും മരണത്തിന് കീഴടങ്ങി. സഞ്ചാരികളുമായി കടലിന്റെ അടിത്തട്ടിലേക്ക് യാത്ര തിരിച്ച ടൂറിസ്റ്റ് സബ്‌മേഴ്‌സിബിള്‍ കടലിനടിയിലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഏവരെയും ഞെട്ടിച്ച അപകടത്തിന്റെ ആനിമേഷൻ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ വൈറല്‍.
ടൈറ്റൻ സബ്‌മെര്‍സിബിള്‍ എങ്ങനെ പൊട്ടിത്തെറിച്ചുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ട്രെൻഡിംഗാണ്.യൂട്യൂബ് ചാനലായ AiTelly ജൂണ്‍ 30 ന് പോസ്റ്റ് ചെയ്ത 6 മിനിറ്റ് 20 സെക്കൻഡ് ദൈര്‍ഘ്യമുള്ള ആനിമേഷൻ വീഡിയോ 12 ദിവസങ്ങള്‍ക്കുള്ളില്‍ 60 ലക്ഷം പേര്‍ കണ്ടു. ജൂണ്‍ 18 ന് ടൈറ്റാനിക് അവശിഷ്ടങ്ങളിള്‍ തേടിപ്പോയി രണ്ട് മണിക്കൂറിനുള്ളില്‍ അന്തര്‍വാഹിനി റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. നാല് ദിവസം നീണ്ടുനിന്ന തിരച്ചിലിന് ശേഷമാണ് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. സബ്മറൈൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
യാത്രക്കായി ഓരോരുത്തരും 250,000 ഡോളര്‍ വീതമാണ് നല്‍കിയത്. അപകടത്തിന് കാരണമായ പൊട്ടിത്തെറി എങ്ങനെ സംഭവിച്ചെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മില്ലിസെക്കൻഡിന്റെ ഒരു അംശത്തിനുള്ളില്‍ സംഭവിച്ച ചുറ്റുമുള്ള ജലത്തിന്റെ ഉയര്‍ന്ന ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദമാണ് സ്ഫോടനത്തിന് കാരണമായതെന്ന് ആനിമേഷൻ വിശദീകരിക്കുന്നു. ടൈറ്റാനിക് സ്ഥിതിചെയ്യുന്ന സമുദ്രാന്തര്‍ ഭാഗത്ത് ഒരു ചതുരശ്ര ഇഞ്ചിന് ഏകദേശം 5600 പൗണ്ട് മര്‍ദ്ദമുണ്ട്. ഭൗമോപരിതലത്തില്‍ നാം അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ ഏതാണ്ട് 400 മടങ്ങാണിത്. മര്‍ദ്ദം താങ്ങാനാവുന്നതിലും അപ്പുറമായപ്പോള്‍ സബ്മറൈൻ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധിപേരാണ് വീഡിയോക്ക് പോസിറ്റീവ് അഭിപ്രായവുമായി എത്തിയത്. കോടീശ്വരന്മാടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്.