തിരുവനന്തപുരം: കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യത്തിന്റെ പേര് നൽകരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് വകഭേദങ്ങൾക്ക് ആൽഫ്, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകൾ നൽകിയിട്ടുണ്ട്. കേരളത്തിൽ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വൈറസാണ് കാണപ്പെടുന്നത്.
കേരളത്തിൽ നിലനിൽക്കുന്ന രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റാ വൈറസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാൻ ഡെൽറ്റാ വൈറസിന് കഴിയും. എന്നാൽ രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നെരത്തെ ഒരാളിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതൽ പത്ത് പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.