ദില്ലി: ജാമ്യം ലഭിച്ച് ഉത്തരവ് ഇറങ്ങിയിട്ടും പലരുടെയും മോചനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തരവുകള്‍ ഇലക്രോണിക് ട്രാന്‍സ്മിറ്റ് വഴി കൈമാറണമെന്ന് സുപ്രീം കോടതി. ഉത്തരവ് ഇറങ്ങിയ ഉടന്‍ തന്നെ അത് ജയില്‍ അധികൃതര്‍ക്ക് ലഭിക്കാൻ വെണ്ടിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത് എന്നും സുപ്രിം കോടതി വ്യക്തമാക്കി.എന്നാൽ ജാമ്യം നൽകിയാലും ഉത്തരവ് സ്പീഡ് പോസ്റ്റ് വഴി എത്തിക്കണമെന്ന ജയിൽ ഉദ്യോഗസ്ഥർ വാശി പിടിക്കരുത് എന്നും കോടതി വിമർശിച്ചു.
ജയിലുകളില്‍ ഇന്‍്റര്‍നെറ്റ് സേവനം ഉറപ്പ് വരുത്താന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, എല്‍ നാഗേശ്വര റാവു, എ എസ് ബൊപ്പെണ്ണ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.കൊവിഡ് സാഹചര്യത്തില്‍ പരോള്‍ കിട്ടിയവര്‍ ഉടന്‍ ജയിലിലേക്ക് മടങ്ങേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കി. മേയ് ഏഴിലെ ഉത്തരവ് അനുസരിച്ച് പരോള്‍ നേടിയവരോട് ഉടന്‍ ജയിലില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടരുത്. കോടതി അടുത്ത ഉത്തരവ് പുറപ്പെടുവിക്കും വരെ നിലവിലെ സ്ഥിതി തുടരണം.