മങ്കൊമ്പ് : കൈനകരിയില്‍ യുവതിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയ കേസുമായി ബന്ധപ്പെട്ടു പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ കാര്യമായ ഭാവഭേദമില്ലാതെയാണ് പ്രതികള്‍ സംഭവങ്ങള്‍ വിവരിച്ചത്. കൊല നടത്തിയതിന്റെ പിറ്റേന്നും സാധാരണ നിലയിലായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്ന് നാട്ടുകാര്‍ പറഞ്ഞു. രജനിയും, അമ്മയും, പ്രബീഷുമടങ്ങുന്ന കുടുംബവുമായി തൊട്ടയല്പക്കത്തു താമസിക്കുന്ന ബന്ധുക്കള്‍ക്കു പോലും വലിയ ഇടപെടലുകളൊന്നുമില്ലായിരുന്നു. പ്രബീഷിന്റെ മറ്റൊരു കാമുകിയായിരുന്ന മരിച്ച അനിത ഗര്‍ഭിണിയാണെന്ന വിവരം രജനിക്കും അറിയാമായിരുന്നു.
അനിതയെ ഒഴിവാക്കാന്‍ വേണ്ടി തന്നെയാണ് കൈനകരിയിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്.
ആലപ്പുഴ ബസ് സ്റ്റാന്‍ഡിലെത്തിയ അനിതയെ, രജനിയും, പ്രബീഷും ചേര്‍ന്നാണ് സംഭവദിവസം വൈകുന്നേരം നാലോടെ വീട്ടിലെത്തിച്ചത്. ഇതു അയല്‍വാസികള്‍ കണ്ടിരുന്നു. രണ്ടു മുറികള്‍ മാത്രമുള്ള കൊച്ചു വീട്ടില്‍ ഈ സമയം രജനിയുടെ അമ്മയും ഉണ്ടായിരുന്നു. രാത്രി മൂവരും ഒരുമിച്ച് ഉറങ്ങാന്‍ കിടക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രബീഷ് അനിതയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം രജനി അനിതയയുടെ വായയും, മൂക്കും അമര്‍ത്തിപ്പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്. മരിച്ചുവെന്നു ഉറപ്പുവന്നതോടെ രാത്രി വൈകി മൃതദേഹം സമീപത്തെ ബന്ധുവിന്റെ കൊച്ചുവള്ളത്തില്‍ കയറ്റി. അര കിലോമീറ്റര്‍ താഴെ മാത്രം അകലെയുള്ള പള്ളാത്തുരുത്തി ആറ്റിലേക്കു മൃതദേഹം കയറ്റിയ വള്ളം തുഴഞ്ഞുപോയത് രജനിയാണ്. ഈ സമയം പ്രബീഷ് കരയിലൂടെ നടന്നു ആറ്റുതീരത്തെത്തി. എന്നാല്‍ മൃതദേഹം ആറ്റില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞു. ഒടുവില്‍ വള്ളം അവിടെത്തന്നെ ഉപേക്ഷിച്ചു ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു.
രാവിലെ മീന്‍ പിടിക്കാന്‍ ഇട്ട വല തിരികെയെടുക്കുന്നതിനായി വള്ളത്തിന്റെ ഉടമ വള്ളം അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആറിനു സമീപത്തു നിന്നും വള്ളം കണ്ടെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഈ സമയവും പ്രതികള്‍ ഭാവഭേദമൊന്നുമില്ലാതെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. തെളിവെടുപ്പിനിടെ പ്രബീഷ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റളും കണ്ടെടുത്തു. ഇതു കാട്ടി തന്നെ പ്രബീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയല്‍വാസിയായ ബന്ധു പറയുന്നു. പ്രതികളുമായി എത്തുന്നതറിഞ്ഞു നൂറുകണക്കിനാളുകളാണ് വീടിനു സമീപത്തെ തോടിനു ഇരുകരകളിലുമായി തടിച്ചുകൂടിയത്.