പ്രശസ്ത സീരിയൽ താരവും സംവിധായകനുമായ മധു മോഹൻ മരിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരള സ്പീക്ക്സിലും തെറ്റായ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് നീക്കം ചെയ്തിട്ടുണ്ട്. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന് മധുമോഹനോടും കുടുംബാംഗങ്ങളോടും പ്രേക്ഷകരോടും നിർവാജ്യം ഖേദം രേഖപ്പെടുത്തുന്നു. മേലിൽ ഇത്തരം തെറ്റായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ഉറപ്പു നൽകുന്നു. ഒരിക്കൽ കൂടി ഖേദം ആവർത്തിക്കുന്നു.
മരണം നേരിട്ട് നിഷേധിച്ച് മധു മോഹൻ
അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.
പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളത്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.