കൊച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ ആണ് ഇയാളെ പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടിയത് തൃശൂര്‍ കിരാലൂരില്നിന്നാണ്.
ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത് . മാര്‍ട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാര്‍ട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. ജോസ് എന്നയാളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു മാര്ട്ടിന്.
പ്രതിയെ ഒളിപ്പിച്ചവരെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. പുത്തൂര്‍ സ്വദേശി ശ്രീരാഗ് (27), പാവറട്ടി സ്വദേശി ധനേഷ് (29), മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
സുഹൃത്തുക്കളുടെ സഹായത്തോടെ കൊച്ചിയില്‍ നിന്നു മുങ്ങിയ പ്രതി തൃശൂരില്‍ എത്തി. അവിടെ ഒളിവില്‍ കഴിഞ്ഞു. വിവിധയിടങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു ഇയാള്‍. ഇപ്പോള്‍ പിടിയിലായ സുഹൃത്തുക്കളാണ് പ്രതിക്ക് താമസസൗകര്യവും പണം നല്‍കിയത്.
കാമുകന്‍ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിനാണ് യുവതി ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടത്.
കടുത്ത മര്‍ദനവും, പീഡനവും, തന്‍്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത് എറണാകുളത്ത് ജോലി ചെയ്യുമ്ബോള്‍ ആണ്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുക്കുകയും കൊച്ചിയില്‍ കഴിഞ്ഞ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഒരു വര്‍ഷത്തോളം ഇവര്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് മറ്റൊരു യുവതിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ മുതലാണ് ക്രൂരപീഡനത്തിന് യുവതി ഇരയായത്. പീഡനം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു.