പത്തനംതിട്ട : ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ ലഹരിയില്‍ അഭയം തേടി യുവതലമുറ. ജില്ലയിലെ പ്രധാന നഗരത്തിലെ കെട്ടിടത്തില്‍ അവിചാരിതമായി വിദ്യാര്‍ത്ഥികളെ കണ്ട പൊലീസ് എന്തിനിവിടെ വന്നുവെന്ന് അവരോട് അന്വേഷിച്ചപ്പോള്‍ ഞങ്ങളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരായെന്നായിരുന്നു മറുചോദ്യം.
കയ്യില്‍ കണ്ടെത്തിയ ലഹരിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ ബഹളം വച്ച് അവിടെ നിന്നുപോയി. സ്ഥലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് സമീപത്തെ വ്യാപാരികളും അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. ഇങ്ങനെ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് ആറുമാസം കൊണ്ട് എണ്‍പത് ആയിരുന്ന കഞ്ചാവ് കേസുകള്‍, അതിപ്പോള്‍ നൂറും അതിലധികവുമായി മാറി കഴിഞ്ഞിരിക്കുന്നു. അത്രയും തന്നെ പ്രതികളും ഈ കേസില്‍ ഉള്‍പ്പെടുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ ഏജന്റായും അല്ലാതെയും പ്രവര്‍ത്തിക്കുന്നത് മുമ്ബും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ കൗണ്‍സലിംഗിനായി മാതാപിതാക്കള്‍ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്. കഞ്ചാവും മദ്യവും സാധാരണ ഭക്ഷണം പോലെ തന്നെയുള്ളുവെന്നാണ് ഒരു ഒന്‍പതാം ക്ലാസുകാരന്‍ കൗണ്‍സലിംഗിനിടയില്‍ പറഞ്ഞത്. ഒരു കിലോഗ്രാം കഞ്ചാവില്‍ കൂടുതല്‍ കൈവശം വച്ചാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയു. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായി ആണ് കഞ്ചാവ് മാഫിയകള്‍ കാണുന്നത്.
2022 ജനുവരി മുതല്‍ ജൂണ്‍ വരെ
കഞ്ചാവ് കേസുകള്‍ : 100ല്‍ അധികം
പ്രതികള്‍ : 97 പേര്‍,
അറസ്റ്റിലായവര്‍ : 92
ഒരു കഞ്ചാവ് ചെടിയും 5.42 കി.ഗ്രാം കഞ്ചാവും ഇതുവരെ പിടികൂടി.
ഒരു എം.ഡി.എം.എ കേസും 1.16 ഗ്രാം ഹാഷിഷ് ഓയിലും
23 സെറ്റ് ലഹരി ഗുളികകളും പിടികൂടി.
“ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും ഇത്രയധികം കേസുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കില്‍ എത്രയോ ഇരട്ടി കേസുകള്‍ സംഭവിക്കുന്നുണ്ടാകും. ചെറുപ്പക്കാര്‍ വലിയ തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാകുന്നുണ്ട്”- എക്സൈസ് അധികൃതര്‍