ആറ്റിങ്ങല്‍: കല്ലമ്ബലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത് സാമ്ബത്തിക ബാധ്യത മൂലമാണെന്ന് സംശയം. ചാത്തന്‍പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും (കുട്ടന്‍-46), ഭാര്യ സന്ധ്യ (36), മക്കള്‍ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാത്തന്‍പാറ ജങ്ഷനിലെ മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന കുട്ടന് ഇത് താങ്ങാനാവുന്നതായിരുന്നില്ല.
പിഴ ചുമത്തിയതിന് പിന്നാലെയാണ് കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവര്‍ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കടയിലെ ജീവനക്കാരന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ദേശീയ പാതയില്‍ വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടയായിരുന്നു കുട്ടന്റേത്.
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രസക്തമായ ഒരു ചോദ്യവും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. പോലീസ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾ ഭീമമായ പിഴ ചുമത്തുന്നത് തെറ്റുതിരുത്താനോ അതോ ഖജനാവ് നിറയ്ക്കാനോ എന്നതാണ് ഈ ചോദ്യം. പലപ്പോഴും സർക്കാർ പിഴ ചുമത്തുന്ന ശിക്ഷാരീതി അവലംബിക്കുന്നത് ഖജനാവ് നിറയ്ക്കാൻ വേണ്ടി മാത്രമാണ് എന്ന ചിന്ത പൊതു സമൂഹത്തിനിടയിൽ ശക്തമാണ്.