കാല്‍ മുട്ടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സ തേടിയെത്തിയ സൂപ്പർ താരത്തെ തിരിച്ചറിയാതെ വൈദ്യന്‍. മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെയാണ് താരത്തിന്റെ സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തന്നെയുള്ള ഒരു പ്രമുഖ വൈദ്യന്‍ തിരിച്ചറിയാതെ പോയത്. ധോണി ആയുര്‍വേദ ചികിത്സയിലാണെന്നും ബന്ധന്‍ സിങ് ഖര്‍വാറിന്റെ അടുക്കലാണ് ധോണി ചികിത്സയ്ക്കായി എത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തുടര്‍ന്ന് ധോണി തന്റെ അടുക്കല്‍ എത്തിയതിനെക്കുറിച്ച് വൈദ്യന്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യന്‍ വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്ബോള്‍ ധോണി തന്റെ അടുക്കല്‍ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോള്‍ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യന്‍ പറഞ്ഞു. പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗികള്‍ക്കു നല്‍കുന്ന ബന്ധന്‍ സിങ്ങിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്.
ധോണിയുടെ മാതാപിതാക്കള്‍ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദര്‍ശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നെന്നുമാണ് വിവരം. 2020 ഓഗസ്റ്റ് 15നാണ് എം എസ് ധോണി രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിച്ചത്. അതിനുശേഷം ഐപിഎലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപെര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി, രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി.