കോട്ടയം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നേരിടുന്നതിനിടെ ലോട്ടറി വില്പനക്കാരിക്ക് പരുക്കേറ്റു. പൊലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ച് സുരക്ഷിത സ്ഥലംതേടി ദൂരെമാറിനിന്ന ലോട്ടറി വില്പനക്കാരിയുടെ ദേഹത്തേക്ക് തെറിച്ചുവീണു.
പൊലീസ് ജലപീരങ്കി പ്രവർത്തിപ്പിച്ചതോടെ ഇതിന്റെ നോസിൽ തെന്നിമാറി ഇവരുടെ ശരീരത്ത് വെള്ളം തെറിച്ചുവീഴുകയായിരുന്നു. ശക്തമായി വെള്ളപ്പാച്ചിലിൽ തെറിച്ചുവീണ ഇവരെ പൊലീസ് ഉടൻ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയ്ക്ക് പിന്നിൽ പൊട്ടലുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജലപീരങ്കി പ്രവർത്തകർക്കുനേരേ തിരിക്കുന്നതിനിടെ നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാറുമൂലം വെള്ളംചീറ്റുന്ന നോസിൽ തൊട്ടടുത്ത പോയിന്റിലേക്ക് തെന്നിമാറുകയായിരുന്നു.
360 ഡിഗ്രിയിൽ പൂർണമായും തിരിക്കാവുന്നതാണ് ടാങ്കർ വാഹനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള നോസിലുകൾ. 150 മീറ്ററിലേറെ ദൂരത്തിൽ ശക്തമായി വെള്ളം ചീറ്റിക്കാൻ ഇതിന് കഴിയും. പീരങ്കി പ്രവർത്തിപ്പിക്കുന്നതിനിടെ പലപ്പോഴും ഇത്തരത്തിൽ തകരാറ് സംഭവിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നേരിടുന്നതിനിടെയാണ് പൊലീസിന്റെ ജലപീരങ്കി പ്രയോഗം നടന്നത്. കോട്ടയം കാരാപ്പുഴ ജയനിവാസില്‍ ശിവമണിയുടെ ഭാര്യ വല്യമ്മൾക്കാണ് (50) പരിക്കേറ്റത്. പ്രതിഷേധക്കാര്‍ കളക്ടറേറ്റ് കവാടത്തിനുമുന്നിലെത്തിയപ്പോള്‍ വഴിക്ക് എതിര്‍വശത്തെ കെട്ടിടത്തിന്റെ വശത്ത് സുരക്ഷിത സ്ഥാനത്ത് നില്‍ക്കുകയായിരുന്നു വല്യമ്മൾ.