ഡർബൻ: റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബുതെലെസി ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഡബ്ല്യുബിഎഫ് ഓൾ ആഫ്രിക്ക ബോക്സിങ് മത്സരത്തിനിടെയാണ് അദ്ദേഹം റിങ്ങിൽ കുഴഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച കിഴക്കൻ നഗരമായ ഡർബനിൽ വെച്ചാണ് സംഭവംമുണ്ടായത്. ബുതെലെസി അലക്ഷ്യമായി റിങ്ങിൽ ഇടിക്കുന്നത് കണ്ട റഫറി അപ്പോൾത്തന്നെ മത്സരം നിർത്തിവെക്കുകയായിരുന്നു. അധികം വൈകാതെ കുഴഞ്ഞുവീണ 24കാരനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം, പരിശീലന സമയത്തോ മത്സരത്തിനിടയില്‍ പോലുമോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കോച്ച് ഭേകി മ്ങോസുലു പറയുന്നു. അതുവരെ മത്സരത്തില്‍ ബത്തെലേസി മുന്നിട്ടു നില്‍ക്കുകയുമായിരുന്നു.
പ്രഫഷനല്‍, അമച്വര്‍ ബോക്സര്‍മാരുടെ തലച്ചോറിന് സ്ഥിരമായി പരുക്കേല്‍ക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റു കായിക രൂപങ്ങളില്‍നിന്നു വ്യത്യസ്തമായി പരുക്കുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോക്സിങ് നിരോധിക്കണമെന്ന് 2020ല്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.