ഗുവാഹത്തി: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടാന്‍ നേതൃത്വം നല്‍കിയ അഞ്ച് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. കസ്റ്റഡി മരണം ആരോപിച്ച് അസമിലെ (Assam) നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലീസ് സ്റ്റേഷന് ആള്‍കൂട്ടം ശനിയാഴ്ച തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരുടെ വീടുകള്‍ അധികൃതര്‍ പൊളിച്ചുനീക്കിയത്. ഈ കെട്ടിടങ്ങള്‍ എല്ലാം തന്നെ അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത മീന്‍കച്ചവടക്കാരനായ സഫിഖുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച ഇസ്ലാമിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയായിരുന്നു. രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.
എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ വിട്ടയച്ചെന്നും പോലീസ് പറയുന്നു. ശരീരവേദനയെ തുടര്‍ന്ന് ഇയാള്‍ രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ ഇസ്ലാമിനെ പോലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞതായും ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി അറിയിച്ചു. കസ്റ്റഡി മരണ ആരോപണത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ചുമതലയുള്ള പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.