ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ന് ചര്‍ച്ച നടത്തും. റഷ്യ വഴിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ചര്‍ച്ചയാവും. ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് ലിവിവിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും ഖാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് പറഞ്ഞിരിക്കുന്നത്.
ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന്‍ പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നാണ് മുന്നറിയിപ്പ്.
റഷ്യ- യുക്രൈന്‍ യുദ്ധം രൂക്ഷമായതോടെ യുക്രൈനില്‍ നിന്ന് ഏകദേശം 836000 പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പകുതിയിലധികം പേരും പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ അധിനിവേശം 7 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്.
ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.
ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.