ആലത്തൂര്‍: വിവാഹ പരസ്യം നല്‍കിയ ചിറ്റിലഞ്ചേരി സ്വദേശികളായ യുവാക്കളെ വധുവിന്റെ വീട്ടുകാരെന്ന വ്യാജേന കോയമ്ബത്തൂര്‍ പല്ലടത്തേക്ക് പെണ്ണുകാണാന്‍ വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശിയായ ബിമല്‍ എന്ന ബിനീഷ് കുമാര്‍ (44), തിരുപ്പൂര്‍ സ്വദേശികളായ പ്രകാശന്‍ (40), വിഗ്‌നേഷ് (23), മണികണ്ഠന്‍(25) എന്നിവരെയാണ് ആലത്തൂര്‍ പൊലീസ് തിരുപ്പൂരില്‍ നിന്ന് പിടികൂടിയത്.

ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു കേസിനാസ്പദമായി സംഭവം. ചിറ്റിലഞ്ചേരി സ്വദേശികളായ രാമകൃഷ്ണനും സുഹൃത്ത് പ്രവീണുമാണ് തട്ടിപ്പിനിരയായത്. രാമകൃഷ്ണന്‍ വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച്‌ പത്രപരസ്യം നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോയമ്ബത്തൂര്‍ പല്ലടത്ത് നിന്നും പരസ്യം കണ്ടിട്ട് വിവരം അന്വേഷിക്കാനെന്ന രീതിയില്‍ ഒരാള്‍ വിളിച്ചു. തുടര്‍ന്ന് പെണ്ണുകാണാനും ക്ഷണിച്ചു.ഏപ്രില്‍ ഒന്നിന് രാമകൃഷ്ണനും പ്രവീണുംചേര്‍ന്ന് പല്ലടത്തേക്ക് പോയി. ഒരുവീട്ടില്‍ കൊണ്ടുപോയി ഇരുത്തിയശേഷം ഇവരെ അല്പസമയത്തിന് ശേഷം രണ്ടു പേരെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയായിരുന്നു.

രാമകൃഷ്ണന്റെ അഞ്ചുപവന്‍ മാല, ഒരു പവന്‍ മോതിരം, പ്രവീണിന്റെ ഒരു പവന്‍ മോതിരം എന്നിവയാണ് ഊരിവാങ്ങിയത്. എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി 40000 രൂപയും പിന്‍വലിച്ചു. ശേഷം വന്നകാറില്‍തന്നെ നാട്ടിലേക്ക് കയറ്റിവിട്ടു.

പല്ലടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ബിമലിനെതിരെ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്ബതോളം കേസുകളുണ്ട്. ഇന്റര്‍ നാഷണല്‍ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് ജസ്റ്റിസ് കൗണ്‍സില്‍ തിരുപ്പൂര്‍ ജില്ലാ പ്രസിഡന്റാണ് പിടിയിലായ പ്രകാശന്‍. ആലത്തൂര്‍ ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ സി.ഐ ടി.എന്‍.ഉണ്ണികൃഷ്ണന്‍, എസ്.ഐ ജിഷ് മോന്‍ വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ബ്ലെസന്‍ ജോസ്, ഷംസുദ്ദീന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയന്‍, ദീപക് എന്നിവരും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രാജീദ്, വിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക