കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ താത്ക്കാലികമായി സ്‌റ്റേ ചെയ്തു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍ നിയമാനുസൃതമായ അന്വേഷണം സര്‍ക്കാരിന് തുടരാമെന്ന് ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് അറിയിച്ചത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം 2019ലെ മന്ത്രിസഭയാണ് എടുത്തതെന്ന് വിഷയത്തില്‍ നേരത്തെ റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കും. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക