തൃശ്ശൂർ: തിരൂര്‍ എഎംയുപി സ്‌കൂളിന്റെ ഫിറ്റ്‌നസ് റദ്ദാക്കി നഗരസഭ ഉത്തരവിറക്കി. നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക്. നിശ്ചിത സമയത്തിനുള്ളില്‍ സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും നഗരസഭ നിര്‍ദേശം നല്‍കി.
സ്‌കൂളിന്റെ അവസ്ഥ ശോചനീയമാണെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു. എന്നാല്‍, ശോചനീയാവസ്ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍.
സ്‌കൂളിന്റെ ഓടും പട്ടികയുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അങ്ങനെയൊരു സ്‌കൂളില്‍ കുട്ടികളെ ഇരുത്തില്ലെന്ന് പറഞ്ഞ് ഇന്ന് കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറായിരുന്നില്ല. മുന്നിലുള്ള റെയില്‍പാളത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സ്‌കൂള്‍ ആകെ കുലുങ്ങുകയാണ്. തങ്ങള്‍ക്ക് മക്കളാണ് വലുത്. ചിതലൊക്കെ തട്ടുമ്പോള്‍ ഓട് വീഴാറുണ്ട്.
ഓരോ തവണ മീറ്റിംഗുകളിലും സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാറുണ്ട്. നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളുമൊക്കെ സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. മാനേജ്‌മെന്റ് തിരുഞ്ഞുനോക്കുന്നില്ല. ഇനി കുട്ടികളെ പറഞ്ഞയക്കുന്നില്ല എന്നും രക്ഷിതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടല്‍.