ഡൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിന് ഡിസിജെഐ അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കൊവിഡ് പോരാട്ടങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്ന നടപടിയാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കൗമാര്യക്കാര്‍ നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്‌സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.
വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന് ചെലവു കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഫ്രിക്ക ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയാല്‍ മാത്രമേ കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ എന്ന ഗവേഷകരുടെ നിഗമനമാണ് പുതിയ വാക്‌സിന്റെ കണ്ടെത്തലിലേക്കു വഴിതെളിച്ചത്.