രാജാക്കാട്: പൊൻമുടിയിൽ സർവേക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണോ എന്ന് പരിശോധിക്കാൻ താലൂക്ക് സർവേയരും, രാജാക്കാട് വില്ലേജ് ഓഫിസറും അടക്കുള്ള സംഘമാണ് ഇന്നലെ രാവിലെ പത്തരയോടെ സർവ്വേക്കായി എത്തിയത്. ഹൈഡൽ ടൂറിസത്തിനായി പൊൻമുടിയിൽ പാട്ടത്തിന് നൽകിയ പുറംപോക്ക് ഭുമിയിലാണ് സർവ്വേ സംഘം പരിശോധനക്കായി എത്തിയത്. ഇവരെയാണ് ബാങ്ക് അധികൃതർ തടഞ്ഞത്. പൊൻമുടി ഡാമിന് സമീപമുള്ള 21 ഏക്കർ ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസത്തിനായി പാട്ടക്കരാർ വ്യവസ്ഥയിൽ നൽകിയത്.
ഈ ഭൂമിയിലാണ് പ്രാഥമിക സർവ്വേ നടത്തുവാനായി സംഘം എത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സർവ്വേ നടത്താൻ അനുവദിക്കില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു. ബാങ്ക് പ്രസിഡന്റ് വിഎ കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് സർവ്വേക്കെത്തിയ സംഘത്തെ തടഞ്ഞത്. സംഭവത്തെ തുടർന്ന് സർവ്വേ നടത്താനാകാതെ റവന്യു സംഘം മടങ്ങി. എംഎം മണി വൈദ്യുത മന്ത്രി ആയിരുന്ന കാലത്ത് മരുമകനായ വിഎ കുഞ്ഞുമോൻ പ്രസിഡന്റായ ബാങ്കിന് അനധികൃതമായി ഭൂമി പാട്ടത്തിന് നൽകിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഹൈഡൽ ടുറിസം പദ്ധതിക്കായി കെഎസ്ഇബി രാജാക്കാട് സർവ്വീസ് സഹകരണബാങ്കിന് പൊൻമുടി ഡാമിന് സമീപത്തായി 21 ഏക്കർ ഭൂമിയാണ് പാട്ടത്തിന് നൽകിയത്.
കെഎസ്ഇബിക്കും, ബാങ്കിനും മുൻകൂർ നോട്ടീസ് നൽകിയ ശേഷം വരും ദിവസങ്ങളിൽ സർവ്വേ നടപടികൾ നടത്തുെമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.