കണ്ണൂർ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നനിലയില്‍ കെപിസിസിക്ക് നല്കിയ പരാതിയില്‍ ഒരു മറുപടി പറയാന്‍ പോലുമുള്ള മര്യാദ മുന്‍ കെപിസിസി പ്രസിഡന്റ് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയില്‍ ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ധര്‍മജനെ നേരിട്ടു വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് സുധാകരന്‍ പറഞ്ഞു.
ധര്‍മജന്‍ പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഇടതുപക്ഷമായിരുന്നെങ്കില്‍ പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമായിരുന്നുവെന്നും ധര്‍മജന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് വിവാദമാണ് ധര്‍മജന്‍ പ്രധാനമായും ഉയര്‍ത്തിയത്.