കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓര്‍മശക്തിയും സംസാരശേഷിയിലും പുരോഗതി. ഐ.സി.യുവില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷം നടത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വാവാ സുരേഷ് സംസാരിച്ചിരുന്നു. വ്യാഴാഴ്ചയാണ് ബോധം വന്നത്. ദൈവമേ എന്നാണ് ആദ്യം വിളിച്ചത്. ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ മറുപടിയും നല്‍കി. ഇന്നലെ ഉച്ചയ്ക്ക് ദ്രവ രൂപത്തിലുള്ള ആഹാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണമായും വീണ്ടെടുത്തെന്ന് അധികൃതര്‍ അറിയിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ മേധാവികളാണ് വാവാ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ച്ചയാണ് വാവാ സുരേഷിന് പാമ്പ് കടിയേറ്റത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക