തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ് പത്ത് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ്.

സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആസ്പദമായ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിലാണ് 10,10,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്‌ജി ഷിബു ഡാനിയേല്‍ ഉത്തരവായത്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ 2013 ജൂലൈ ആറിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ്. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്ബനിയുണ്ടാക്കി സോളാര്‍ തട്ടിപ്പ് നടത്തുന്നെന്നായിരുന്നു വി.എസിന്‍റെ ആരോപണം. ഇത് ചോദ്യം ചെയ്താണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 24 ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി.

താന്‍ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വി.എസിന്‍റെ ആരോപണങ്ങള്‍ ഇടയാക്കിയതായി മൊഴിയില്‍ പറഞ്ഞു. കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മൂന്നുപേരെ കോടതി വിസ്‌തരിച്ചു.

നഷ്ടപരിഹാര തുകയോടൊപ്പം ആറു ശതമാനം ബാങ്ക് പലിശയും എതിര്‍കക്ഷിയായ വി.എസ് നല്‍കണം. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക