കണ്ണൂർ : പനിബാധിച്ച് അവശനിലയിലായ പതിനൊന്നുകാരിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാതിരുന്നതോടെ കുട്ടിയ്ക്ക് ദാരുണാന്ത്യം. മരുന്നിനു പകരം മന്ത്രവാദ ചികിത്സ നൽകിയതിനെ തുടർന്നാണ് പെൺകുട്ടിയ്ക്കു ദാരുണാന്ത്യമുണ്ടായത്.
കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് ഹൗസിൽ സാബിറയുടെയും അബ്ദുൾ സത്താറിന്റെയും മകൾ എം.എ.ഫാത്തിമ(11)യാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് പകരം മന്ത്രവാദ ചികിത്സ നടത്തിയതെന്ന പരാതിയിൽ സിറ്റി പൊലീസ് കേസെടുത്തു.
മൂന്നു ദിവസമായി ഫാത്തിമ പനി ബാധിച്ച് കിടപ്പിലായിരുന്നുവെന്നും ദുർമന്ത്രവാദത്തിന് പിന്നാലെ പോയതാണ് മരണകാരണമെന്നും പിതൃസഹോദരന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ പനിയും ശ്വാസം മുട്ടലും വർദ്ധിച്ചതോടെ താണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കവെ മരണം സംഭവിച്ചു.
ശ്വാസകോശത്തിലെ അണുബാധ, അനീമിയ, പനി എന്നിവയാണ് ഫാത്തിമയുടെ മരണ കാരണമെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സിറ്റി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ. കൊടപ്പറമ്ബ്, നാലുവയൽ പ്രദേശത്ത് ഇതിന് മുമ്ബും ഇത്തരത്തിൽ മൂന്നു മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാരും പരാതിപ്പെട്ടു.