തിരുവനന്തപുരം: മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍.
മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാര്‍പ്പയെ സന്ദര്‍ശിച്ചു. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി.
മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു എന്നും കടകംപളളി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
3 വര്‍ഷം മുമ്പാണ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അസുലഭ അവസരം എനിക്ക് ലഭിക്കുന്നത്. പുരോഗമന നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും നല്‍കുകയുണ്ടായി.
കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു. വൈകിയാണെങ്കിലും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ബഹു: പ്രധാനമന്ത്രി മാര്‍പ്പാപ്പയെ നേരിട്ട് സന്ദര്‍ശിച്ചു ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു. മാര്‍പ്പാപ്പക്ക് ഇന്ത്യയിലേക്ക് സ്വാഗതം. കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.