കോട്ടയം: എം.സി റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. അപകടത്തിൽ കൊല്ലാട് കുറുപ്പൻപറമ്പിൽ സതീഷ് എം.വിജയനെ(48)യും വേളൂർ ഓണാട്ട് വീട്ടിൽ ഒ.ആർ രാജേഷിനെയു(53)മാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന യാത്രക്കാരൻ തൃക്കൊടിത്താനം പുളിമൂട്ടിൽ ജോബിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിഗ്നൽ ലൈറ്റിൽ നിരന്തരം അപകടമുണ്ടാകുന്നതിനു സമാനമായാണ് ഇപ്പോഴും അപകടം ഉണ്ടായത്. ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
രാവിലെ 9.30 ഓടെ മണിപ്പുഴ സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് മുന്നിലെ സിഗ്നനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ, മുന്നിലെത്തിയ സ്‌കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു.
സ്‌കൂട്ടറിൽ കാറിടിച്ചതിനെ തുടർന്നു സ്‌കൂട്ടർ യാത്രക്കാരനായ കൊല്ലാട് സ്വദേശി വിജയൻ റോഡിൽ തെറിച്ചു വീണു. ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ രാജേഷിനും സാരമായി പരിക്കുണ്ട്. ഇരുവരെയും നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. കൺട്രോൾ റൂം പൊലീസ് സംഘം എത്തിയാണ് ഗതാഗത തടസം മാറ്റി പുനസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ തന്നെ കിടക്കുകയാണ്.