ആലപ്പുഴ: ചെന്നിത്തലയിൽ ലോക് ഡൗണിൽ ഇറച്ചിക്കോഴി വിൽപ്പനയുടെ മറവിൽ വ്യാജ മദ്യം വിറ്റ യുവാവും യുവതിയും പൊലീസ് പിടിയിൽ. വ്യാജമദ്യം വിറ്റ പന്തളം േെക്കക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി(44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വ്യാജ ചാരായം വിൽപനയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മിനിക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് ഇവർ വാറ്റ് ചാരായം വിറ്റത്. രാത്രി വൈകിയും ഇറച്ചിക്കോഴി വാങ്ങാനായി നിരവധി പേർ കടയിലെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
ഇതേ തുടർന്ന് വിവരം പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നേരത്തെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മിനി ഓടി രക്ഷപെട്ടു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിക്കാതെ വരികെയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട മിനി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പിന്നാലെ ഓടിവന്ന പൊലീസിനെ വെട്ടിച്ചു കടക്കാൻ ഇത്തവണ മിനിക്ക് കഴിഞ്ഞില്ല. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതിരിക്കുകയാണ്.