തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ പുനഃപരിശോധനകള്‍ക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങള്‍.കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 മാര്‍ച്ച്‌ 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് നെഗറ്റീവ് ആയി ഒരുമാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേര്‍ക്കുമ്ബോള്‍ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്.കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ക്രോഡീകരിച്ച കണക്കുകളും തമ്മില്‍ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു.ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. ഇന്‍ഫര്‍മേഷന്‍ മിഷന്‍ കണക്കുകളില്‍ 23,486-ഉം.ഐ.സി.എം.ആറും ഡബ്ല്യൂ.എച്ച്‌.ഒ.യും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍തന്നെയാണ് മരണകാരണവും സ്ഥിരീകരിച്ചിരുന്നത്. പരാതി ഉയര്‍ന്നതോടെ ജൂണ്‍ 16 മുതല്‍ അതത് ജില്ലയുടെ കോവിഡ് മരണക്കണക്ക് ജില്ലകള്‍ നേരിട്ട് ഓണ്‍ലൈനായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കണക്കുകള്‍ സുതാര്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക