ആലപ്പുഴ: തൃക്കുന്നപുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അതേസമയം യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരിയെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെയാണ് രക്ഷപ്പെട്ടത്. പൊലീസെത്തിയിട്ടും പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം.