ബംഗളൂരു: മൈസൂരുവില്‍ ഹിന്ദു ജാഗരണ്‍ വേദികെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉറുദു മാധ്യമപ്രവര്‍ത്തകന് മര്‍ദനം. ഉറുദു ന്യൂസ് വെബ്സൈറ്റായ ദ ഡെയ്ലി കൗസര്‍ ചീഫ് എഡിറ്റര്‍ മുഹമ്മദ് സഫ്ദര്‍ കൗസര്‍ (49)നാണ് മര്‍ദനമേറ്റത്. മൈസൂരു കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.

അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങള്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ചതിനെതിരെയായിരുന്നു ഹിന്ദു ജാഗരണ്‍വേദികെയുടെ പ്രതിഷേധം അരങ്ങേറിയത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച്‌ ബി.ജെ.പി. സര്‍ക്കാറിനെതിരെയും മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖറിനെതിരെയും, എസ്.എ. രാമദാസ് എം.എല്‍.എക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈസൂരു നഞ്ചന്‍കോട് ഹുച്ചഗനി വില്ലേജിലെ പുരാതനമായ മഹാദേവമ്മ ക്ഷേത്രം പൊളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ വേദികെയുടെ നേതാവായ ജഗദീഷ് കാരന്തിന്റെ പ്രസംഗം മാധ്യമപ്രവര്‍ത്തകന്‍ റെക്കോഡ് ചെയ്തത് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പൊലിസ് നോക്കിനില്‍ക്കെ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത പ്രതിഷേധക്കാര്‍ റെക്കോഡ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് തന്നെ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി സമീപത്തെ ക്ഷേത്രത്തിലെ മുറിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ മൈസൂര്‍ ജില്ലാ ജേണലിസ്റ്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ ഡോ. ചന്ദ്രഗുപ്തയോട് ആവശ്യപ്പെട്ടു. മര്‍ദനവുമായി ബന്ധപ്പെട്ട് മുഹമ്മദ് സഫ്ദര്‍ കൗസര്‍ ദേവരാജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക