ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐ ടി നിയമങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കന്‍ സമൂഹമാധ്യമമാണ് ട്വിറ്റര്‍. ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന് കമ്ബനിക്കെതിരെ കേസെടുക്കാം. നിയമപരിക്ഷ നഷ്ടമായതിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐ.ടി നിയമങ്ങള്‍ നടപ്പാക്കാനുള്ള അവസാന തീയതി മേയ് 25 ആയിരുന്നു. ഈ തീയതിക്ക് ശേഷവും ഇതിനുളള നടപടികള്‍ ട്വിറ്റര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. പിന്നീട് ഒരാഴ്ചക്ക് ശേഷമാണ് നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ട്വിറ്റര്‍ തുടങ്ങിയത്.
നിശ്ചിത തീയതിക്കകം നിയമങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ് സൂചന.
ഗാസിയാബാദില്‍ മുസ്ലിം വയോധികന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വിഡിയോയും ട്വിറ്ററില്‍ വന്നിരുന്നു. ഇത് സാമൂദായികമായി വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.