തൃശ്ശൂര്‍: കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉള്ള തൃശ്ശൂര്‍ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കില്‍ സ്വര്‍ണ്ണം ലേലം ചെയ്യുന്നതില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം.
യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറവ് തുകയ്ക്ക് സ്വര്‍ണ്ണം ലേലം ചെയ്തതായും, ഉടമയെ ലേലത്തില്‍ പ്രവേശിപ്പിച്ചില്ലെന്നുമാണ് ചുങ്കം സ്വദേശി ചന്ദ്രികയുടെ പരാതി. സഹകരണ നിയമങ്ങള്‍ ലംഘിച്ചുള്ള ലേലമാണ് ബാങ്കില്‍ നടന്നതെന്ന് സഹകരണ
രജിസ്ട്രാറുടെ റിപ്പോര്‍ട്ടും പുറത്തുവന്നു.
2014 ലാണ് ചന്ദ്രിക 3429ഗ്രാം സ്വര്‍ണ്ണം 74 ലക്ഷം രൂപക്ക് തൃശ്ശൂര്‍ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കില്‍ പണയം വച്ചത്. അടവ് മുടങ്ങിയതോടെ ബാങ്ക് സ്വര്‍ണ്ണം ലോലത്തിന് വച്ചു. ലേലത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലേലത്തില്‍ ബാങ്ക് അധികൃതര്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. ബാങ്കിലുള്ള ചിലര്‍ ബിനാമികളെ ഇറക്കി യഥാര്‍ത്ഥ വിലയേക്കാള്‍ കുറവിന് സ്വര്‍ണ്ണം നേടിയെടുത്തെന്നും ഈ തട്ടിപ്പ് പതിവാണെന്നുമാണ് ആരോപണം.
ലേലത്തില്‍ നഷ്ടം വന്നതായി ചൂണ്ടിക്കാട്ടി 26 ലക്ഷം രൂപ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്വര്‍ണവും പോയി വീടും പോകും എന്ന സ്ഥിതിയാണ്. കഴിഞ്ഞയാഴ്ചയാണ് വീടിന്റെ ജപ്തി നോട്ടീസ് കിട്ടിയത്.
സംഭവത്തില്‍ സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ ക്രമക്കേടാണ് ലേലത്തില്‍ കണ്ടെത്തിയത്. ലേലം നടന്നതിന് കൃത്യമായ മിനിറ്റ്സ് ഇല്ല. വ്യാജ ഒപ്പുകള്‍ ഉപയോഗിച്ച് ലേലത്തില്‍ ആളുകളെ പങ്കെടുപ്പിച്ചെന്നും, ജനറല്‍ മാനേജര്‍ക്കും ചെയര്‍മാനും, ഒരു ഭരണ സമിതി അംഗത്തിനുമെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, സഹകരണ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
അതേസമയം ബാങ്ക് അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. എല്ലാം ചട്ടപ്രകാരം മാത്രമാണെന്നും, നഷ്ടം സംഭവിച്ചതിനാലുമാണ് ജപ്തി നടപടികളിലേക്ക് നീങ്ങുന്നത് എന്നുമാണ് ബാങ്കിന്റെ വിശദീരകണം.