തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍ വിഭാഗത്തില്‍പെട്ടവരില്‍ നിന്ന് കൊവിഡാനന്തര ചികിത്സയ്ക്ക് ഫീസ് ഈടാക്കണമെന്ന ഉത്തരവ് വിവാദത്തിലായതോടെ അതില്‍ തിരുത്തല്‍ വരുത്തിയേക്കും.
പൊതുസമൂഹത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ധനവകുപ്പിന്രെ ശുപാര്‍ശ പ്രകാരം ഇറക്കിയ ഉത്തരവില്‍ ആരോഗ്യവകുപ്പിനും അതൃപ്തിയുണ്ടായിരുന്നു.
വാര്‍ഡില്‍ കഴിയുന്നവര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ ഫീസ് നല്‍കണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ്. എന്നാല്‍, ചികിത്സ സൗജന്യമാക്കി, പരിശോധനകള്‍ക്ക് മാത്രം നിശ്ചിത തുക ഈടാക്കാനുള്ള പുതിയ ഉത്തരവാകും ഇറക്കുക എന്നാണ് സൂചന. വിഷയം പരിശോധിക്കാന്‍ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡേയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ധനവകുപ്പുമായി ആലോചിച്ചശേഷമാകും അന്തിമ തീരുമാനം എടുക്കുക. സൗജന്യ ചികിത്സ തുടരുന്നത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന ധനകാര്യസെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് ദിവസം 750 രൂപ മുതല്‍ 2000 രൂപ വരെ കിടക്കയ്ക്ക് ഈടാക്കാനായിരുന്നു നിര്‍ദ്ദേശം. നിരക്ക് ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉള്‍പ്പെടെ ബാധകമാക്കിയിരുന്നു.