ഡൽഹി: രവി ശാസ്ത്രി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം കഴിയുന്നു. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. കാലാവധിക്ക് ശേഷം ശാസ്ത്രിക്ക് വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.
2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
2014ൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആദ്യം ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചുതുടങ്ങിയ ശാസ്ത്രിക്ക് 2016 ടി-20 ലോകകപ്പോടെ ഈ ചുമതല അവസാനിച്ചു. അക്കൊല്ലം കുംബ്ലെ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. എന്നാൽ അടുത്ത വർഷം തന്നെ ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുകയായിരുന്നു.