തിരുവനന്തപുരം: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംബന്ധിച്ച അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ചിന് നിർണായ തെളിവുകൾ ലഭിച്ചു. എക്സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായി സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾക്ക് രാജ്യാന്തര ബന്ധമുള്ളാത്തയും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ പാക് പൗരന്‍ പണം നല്‍കിയതായും സംശയമുണ്ട്. രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘത്തിനും ഇവരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. മുഖ്യപ്രതി ഇബ്രാഹിമിന്‍റെ ലാപ്ടോപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, യുഗാണ്ട, എറിത്രിയ, ടാന്‍സാനിയ എന്നീ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാരുടെ ദുബായ് അക്കൗണ്ടുകളിലേക്ക് പണം വന്നതായുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തു സംഘങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എത്രത്തോളം ഇതിന് രാജ്യാന്തര ബന്ധമുണ്ടെന്നുള്ള കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.