പാലക്കാട്: വാളയാറിലെ മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1,71,975 രൂപ കൈക്കൂലി പണം പിടികൂടി. ഞായറാഴ്ച രാത്രി മുതല്‍ ചെക്പോസ്റ്റ് നിരീക്ഷിച്ച വിജിലന്‍സ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്.
മോട്ടോര്‍ വാഹന ചെക്പോസ്റ്റിന് സമീപത്തെ ഒരു ഡ്രൈവറാണ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പണം പിരിച്ചിരുന്നത്. ഇയാളില്‍ നിന്ന് 1,70,000 രൂപയും ചെക്പോസ്റ്റിനകത്ത് സൂക്ഷിച്ച 1975 രൂപയുമാണ് കണ്ടെത്തിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം ഷാജി, എഎംവിഐമാരായ അരുണ്‍കുമാര്‍, ജോസഫ് റോഡ്രിഗസ്, ഷബീറലി, ഒ എ റിഷാദ് എന്നിവരാണ് പരിശോധന നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. 24 മണിക്കൂറിനകം ചെക്പോസ്റ്റില്‍ നിന്ന് 2,50,250 രൂപ സര്‍ക്കാരിന് വരുമാനം ലഭിച്ചപ്പോള്‍ രാത്രിയില്‍ മാത്രം ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയത് 1,71,975 രൂപ. രാത്രിയിലാണ് കൈക്കൂലിയായി പണം കൈപ്പറ്റുന്നത് എന്നാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.
പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് എസ് ഷംസുദീന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ എം പ്രവീണ്‍കുമാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥനായ അഗളി ഐടിഡിപി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ എ ബാബു, വിഎസിബി ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ബി സുരേന്ദ്രന്‍, എഎസ്‌ഐമാരായ മനോജ്കുമാര്‍, മുഹമ്മദ് സലീം, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സലേഷ്, രമേഷ്, സിപിഒമാരായ പ്രമോദ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.