രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിന് ടെലികോം കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ടെലികോം ബില്‍ രാജ്യസഭ പാസാക്കി. സിം കാര്‍ഡ് ലഭിക്കാന്‍ ബയോമെട്രിക് വിവരം നിര്‍ബന്ധമാകും. ഒരാള്‍ക്ക് പരമാവധി 9 സിം എടുക്കാം. എണ്ണത്തില്‍ക്കൂടിയാല്‍ 2 ലക്ഷം രൂപവരെ പിഴ.
മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ചതിയിലൂടെ കൈക്കലാക്കി കാര്‍ഡ് എടുത്താല്‍ 3 വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ശിക്ഷയുണ്ടാകും. ഉപയോക്താവിന്‍റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്ബനികള്‍ക്ക് പിഴ മുതല്‍ സേവനം നല്‍കുന്നതിന് വിലക്ക് വരെ നേരിടാം. 1885-ലെ 138 വര്‍ഷം പഴക്കമുള്ള ഇന്ത്യൻ ടെലഗ്രാഫ് നിയമം ഉള്‍പ്പെടെ രണ്ട് നിയമങ്ങള്‍ ബില്‍ റദ്ദാക്കി.
ഈ മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങള്‍ക്ക് ഇത് തുടക്കമിടുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം സേവനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സര്‍ക്കാരിനെ എങ്ങനെ അധികാരപ്പെടുത്തുന്നു എന്നതാണ് ബില്ലിനെക്കുറിച്ചുള്ള ഏറ്റവും വലിയ ചര്‍ച്ചാ പോയിന്റുകളില്‍ ഒന്ന്. ഏതെങ്കിലും പൊതു അടിയന്തര സാഹചര്യത്തിലോ പൊതു സുരക്ഷയെ മുൻനിര്‍ത്തിയോ സര്‍ക്കാരിന് ടെലികോം നെറ്റ്‌വര്‍ക്ക് ഏറ്റെടുക്കാമെന്ന് ബില്ലില്‍ പറയുന്നു.
ടെലികോം ബില്ലിലെ വ്യവസ്ഥകള്‍ ടെലികോം ശൃംഖലയിലൂടെയുള്ള കോള്‍, മെസേജ് എന്നിവയ്ക്കു മാത്രമേ ബാധകമാകൂ. ബില്ലില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്റര്‍നെറ്റ് കോളിനും മെസേജിനും വ്യവസ്ഥകള്‍ ബാധകമാകില്ലെന്നാണു കേന്ദ്ര ടെലികോം വകുപ്പിന്റെ നിലപാട്. നിര്‍വചനത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം.