തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകർക്കായി ചെലവാക്കിയത് ഏഴേകാൽ കോടി രൂപ. ഇക്കാലയളവിൽ 23 അഭിഭാഷകർ സുപ്രീംകോടതിയിലും ഒൻപതുപേർ ഹൈക്കോടതിയിലും ഹാജരായതിനാണ് ഇത്രയും തുക.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പതിനെട്ട് കോടി രൂപയാണ് പുറത്തു നിന്നുള്ള അഭിഭാഷകർക്കായി ചെലവാക്കിയത്. സർക്കാരിനോ പാർട്ടിക്കോ പ്രതിസന്ധിയുണ്ടാക്കുന്ന കേസുകളിൽ സർക്കാർ അഭിഭാഷകർ മതിയാകില്ലെന്നാണ് സർക്കാർ നിലപാട്. സോളർ കേസിൽ അഭിഭാഷകന് കൊടുത്തത് 1.2 കോടി രൂപ.
സമാനമായ രീതിയിൽ സർക്കാരിനു വേണ്ടി കഴിഞ്ഞ രണ്ടര വർഷത്തിനിടെ സുപ്രീം കോടതിയിൽ ഹാജരായത് 23 മുതിർന്ന അഭിഭാഷകർ. ചെലവ് 4.93 കോടി രൂപ. ഹൈക്കോടതിയിലെത്തിയ 9 മുതിർന്ന അഭിഭാഷകർക്കായി ചെലവാക്കിയത് 2.32 കോടിയുമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അഡ്വക്കേറ്റ് ജനറലടക്കം സംസ്ഥാന സർക്കാർ വൻ ശമ്പളം നൽകി നിയമിച്ചിരിക്കുന്ന അഭിഭാഷകരെ നോക്കുകുത്തികളാക്കിയാണ് സർക്കാർ ധൂർത്ത്.