
പട്യാല: രാവിലെ അഞ്ചരയ്ക്ക് ഉണരണം, ഒമ്ബത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ജോലി, ഏഴ് മണിയാകുമ്ബോള്‍ സെലിനുള്ളില്‍. ജീവിതത്തില്‍ ഇതുവരെ എല്ലാ സന്തോഷത്തോടെയും ആഢംബരത്തോടെയും കഴിഞ്ഞ മുന്‍ ക്രികറ്റ് താരവും പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റുമായ നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ജയില്‍ ജീവിതം ഇങ്ങിനെയാണ്.
റോഡില്‍ വെച്ച് ഒരാളെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട നവ്ജ്യോത് സിംഗ് സിദ്ധു പട്യാല കോടതിയിലെത്തി ജില്ലാ ആന്‍ഡ് സെഷന്‍ ജഡ്ജി തര്‍സ്ലെം മംഗ്ലയ്ക്ക് മുന്നില്‍ കീഴടങ്ങി. കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്.
കോടതിയില്‍ നിന്ന് സിദ്ധുവിനെ ആദ്യം വൈദ്യപരിശോധനയ്ക്കായി മാതാ കൗശല്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പൊലീസ് ജയിലിലേക്ക് കൊണ്ടുപോയി. നിലവില്‍ 241383 നമ്ബര്‍ തടവുകാരനാണ്. പട്യാല ജയിലിലെ ബാരക്ക് നമ്ബര്‍ ഏഴില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് റിപോര്‍ടുകള്‍. അവിദഗ്ധന്‍, അര്‍ധ വിദഗ്ധന്‍, വിദഗ്ധന്‍ എന്നീ മൂന്ന് വിഭാഗം തടവുകാരില്‍ സിദ്ധു ഏതിലാണ് ഉള്‍പെടുന്നത് എന്ന് മനസിലാക്കുന്ന സമയം വരെ (മൂന്ന് മാസം) വേതനം ലഭിക്കില്ല. 30 മുതല്‍ 90 രൂപ വരെ പ്രതിദിന വരുമാനമാണ് അന്തേവാസികള്‍ക്കുള്ളത്.
രാവിലെ 5:30ന് അന്തേവാസികള്‍ ഉണരും. ഏഴിന് അവര്‍ക്ക് ചായയ്ക്കൊപ്പം ബിസ്‌കറ്റോ കറുത്ത ചെറുപയറോ ലഭിക്കും. 8:30ന് ആറ് ചപ്പാത്തിയോ പരിപ്പുകളോ പച്ചക്കറികളോ അടങ്ങിയ പ്രഭാതഭക്ഷണം, തുടര്‍ന്ന് ജോലിക്ക് പോകണം. വൈകുന്നേരം 5:30വരെയാണ് ജോലി. ആറ് മണിക്ക് അത്താഴം, ആറ് ചപ്പാത്തി, പയര്‍ അല്ലെങ്കില്‍ പച്ചക്കറി കറി ലഭിക്കും. ഏഴ് മണിക്ക് തടവുകാരെ അവരുടെ ബാരകിനുള്ളില്‍ പൂട്ടിയിടും
സിദ്ദുവിന് ഒരു മേശ, ഒരു കസേര, രണ്ട് തലപ്പാവ്, ഒരു അലമാര, ഒരു പുതപ്പ്, മൂന്ന് സെറ്റ് അടിവസ്ത്രങ്ങള്‍, രണ്ട് ടവലുകള്‍, ഒരു കൊതുക് വല, ഒരു പേന, ഒരു നോട്ബുക്, ഒരു ജോടി ഷൂസ്, നാല് ജോഡി കുര്‍ത്ത, പൈജാമകള്‍, രണ്ട് ബെഡ് ഷീറ്റ്, രണ്ട് തലയണ കവറുകള്‍ എന്നിവ പട്യാല സെന്‍ട്രല്‍ ജയിലില്‍ നല്‍കുമെന്നും റിപോര്‍ടുണ്ട്. സിദ്ധുവിന്റെ ബദ്ധവൈരിയായ അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജിതിയ മയക്കുമരുന്ന് കേസില്‍ ഇതേ ജയിലില്‍ കഴിയുകയാണ്. അമൃത്സറില്‍ (കിഴക്ക്) സിദ്ധുവിനെതിരെ മജീതിയ മത്സരിച്ചിരുന്നു. രണ്ട് നേതാക്കളും തെരഞ്ഞെടുപ്പില്‍ എഎപിയുടെ ജീവന്‍ജ്യോത് കൗറിനോട് പരാജയപ്പെട്ടു.
സിദ്ദുവിനെതിരായ കേസ്
1988 ഡിസംബര്‍ 27ന് പാട്യാല നിവാസിയായ ഗുര്‍നാം സിംഗുമായി പാര്‍കിംഗ് സ്ഥലത്തെച്ചൊല്ലി സിദ്ധു തര്‍ക്കത്തിലേര്‍പ്പെട്ടു. സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും ചേര്‍ന്ന് ഗുര്‍നാമിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. ശേഷം ആശുപത്രിയില്‍ അദ്ദേഹം മരിക്കുകയായിരുന്നു. 1999-ല്‍ പട്യാലയിലെ ഒരു സെഷന്‍സ് കോടതി, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയും സംശയത്തിന്റെ ആനുകൂല്യം നല്‍കിയും സിദ്ധുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു.
പിന്നീട് പഞ്ചാബ്-ഹരിയാന ഹൈകോടതി 2006-ല്‍ സിദ്ധുവിനെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. മര്‍ദനത്തിടെ ഏറ്റ അടിയാണ് ഇരയുടെ മരണത്തിന് കാരണമായതെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധു സുപ്രീം കോടതിയില്‍ ശിക്ഷാവിധി ചോദ്യം ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റവുമായി ബന്ധപ്പെട്ട് സിദ്ധുവിനെ വെറുതെവിട്ടെങ്കിലും സ്വമേധയാ ഉപദ്രവിച്ച കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. 1000 രൂപ കോടതി പിഴയും ചുമത്തി.