കൊച്ചി: തൃക്കാക്കരയില്‍ മൂന്നു വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്ന മാതാവിന്റെ മൊഴിയും കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവെന്ന പേരില്‍ ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാള്‍ മുങ്ങിയതും സംഭവത്തിന്റെ ദൂരുഹ കൂട്ടുന്നു.
കുട്ടിയുടെ തല മുതല്‍ കാല്‍ വരെയും തലയ്ക്കുള്ളിലും പരുക്കുണ്ട്. ഇടതു കൈയില്‍ കൈപ്പത്തിക്ക് മുകളിലും മുട്ടിനിടത്തുമായി രണ്ടിടത്ത് ഒടിവുണ്ട്. ശരീരത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. ഞായറാഴ്ച്ച രാത്രിയാണ് കുട്ടിയെ മുറിവേറ്റ നിലയില്‍ പഴങ്ങനാട്ടെ ആശുപത്രിയിലും പിന്നീട് കോഴഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. കുട്ടിക്ക് മര്‍ദ്ദനമേറ്റെന്ന സശംയത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍, കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെയും മുത്തശിയുടെയും മൊഴി. കുട്ടിക്ക് അപസ്മാരം വന്ന് വീണപ്പോഴുണ്ടായ മുറിവെന്ന ആദ്യ മൊഴിയും പിന്നീട് ബാധ കയറിയതെന്നും ഹൈപ്പര്‍ ആക്ടീവാണെന്നുമായിരുന്നു ഇവര്‍ പരസ്പര വിരുദ്ധമായി പറഞ്ഞത്. എന്നാല്‍, ഹൈപ്പര്‍ ആക്ടീവായ കുട്ടിക്ക് എങ്ങനെ നട്ടെല്ലിന് പരിക്കേല്‍ക്കുമെന്നുള്ളതും ദേഹത്തെ മുറിവുകളിലെ പഴക്കവും പോലീസിന് സംശയമാകുകയായിരുന്നു.
പതിനൊന്ന് വയസുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കൊപ്പം ഫ്‌ളാറ്റിലുണ്ട്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ രാജി വച്ചെന്നും അടുത്തിടെ വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നുമാണ് ആന്റണി ടിജിന്‍ ഫ്‌ളാറ്റ് ഉടമ്യോട് പറഞ്ഞിരുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാള്‍ കുട്ടിയുടെ മാതൃസഹോദരിക്കും 11 വയസുകാരനുമൊപ്പമെത്തി സാധനങ്ങളെടുത്ത് ഫ്‌ളാറ്റ് പൂട്ടി മുങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങളും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങളും സി.സി.ടിവിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.