കോട്ടയം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് ദേവികുളം മുന്‍ അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍. സി.പി.ഐയിലെ ഗ്രൂപ്പുവഴക്കിന്‍റെ ഭാഗമായെടുത്ത ഈ തീരുമാനത്തിന്‍റെ മറവില്‍ വന്‍ പണപ്പിരിവിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പട്ടയം റദ്ദാക്കലിന്‍റെ തുടര്‍നടപടികള്‍ക്ക് സി.പി.ഐയുടെ സര്‍വിസ് സംഘടനയില്‍പെട്ടവരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. സി.പി.എം യൂണിയനിലുള്ളവരെപ്പോലും പൂര്‍ണമായി ഒഴിവാക്കി. ഇതിനു പിന്നില്‍ റിസോര്‍ട്ടുകളില്‍ നിന്നടക്കം ഭീഷണിപ്പെടുത്തി പണംപിരിക്കാനുള്ള നീക്കമാണ്.
ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റെഗുലറൈസ് ചെയ്യാനായിരുന്നു തീരുമാനം. ഇത് നിലനില്‍ക്കെ, മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാന്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് സംശയാസ്പദമാണ്.
പട്ടയങ്ങള്‍ വിതരണം ചെയ്ത കാലത്ത് അഡീഷനല്‍ തഹസില്‍ദാറുടെ ഒഴിവിനെത്തുടര്‍ന്നാണ് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു തനിക്ക് അഡീഷനല്‍ തഹസില്‍ദാരുടെ പൂര്‍ണ ചുമതല നല്‍കി കലക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഇത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതോടെ നിയമനത്തിന് സാധുത കൈവന്നില്ല. റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിനുകാരണം. ഇതിന് താനോ പട്ടയം വാങ്ങിയവരോ ഉത്തരവാദിയല്ല.
താന്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയ റവന്യൂ വകുപ്പ്, മുന്‍ തഹസില്‍ദാര്‍ 1970 മുതല്‍ കെ.ഡി.എച്ച് വില്ലേജില്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് മറ്റൊരു നിയമവും ശരിയല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രവീന്ദ്രന്‍ പറഞ്ഞു.