തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിര്‍മിക്കാനുള്ള ധാരണാ പത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍. വാസവന്‍, എം.എല്‍.എ. കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടിക്രമങ്ങള്‍. സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മിക്കുന്നത്.
വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങളെന്നും കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സുരേഷിന്റെ പ്രവൃത്തികള്‍ തുടരാനാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടടത്തിനനുസരിച്ച് വീട് നിര്‍മിക്കും. നിര്‍മാണം ഒരു ദിവസം പോലും നിര്‍ത്തി വയ്ക്കില്ല.
വാവാ സുരേഷ് ആശുപത്രിയില്‍ കിടന്നപ്പോഴാണ് വീടിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നലകാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം എന്‍ജിനീയര്‍ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് പ്ലാന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാവാ സുരേഷ് മൃഗ സ്‌നേഹിയും മനുഷ്യ സ്‌നേഹിയുമാണ്. അത് വിമര്‍ശകര്‍ കാണാതെ പോകുന്നു. വാവാ സുരേഷിനെ വിളിക്കരുതെന്നു പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്നും മന്ത്രി പറഞ്ഞു. ഫോറസ്റ്റുകാര്‍ വിളിക്കുന്ന സമയത്ത് വരാറില്ല. വന്നാലും കൃത്യമായി വനത്തില്‍ കൊണ്ടുപോകുമെന്ന് എന്നാണുറപ്പ്.
അദ്ദേഹം ആശുപത്രിയിലായ സമയത്ത് ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് വന്നത്. അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമായി അതിനെ കണ്ടാല്‍ മതി. പാമ്പിനെ സുരേഷ് അതിഥിയെന്നാണ് വിളിക്കുന്നത്. പിടിക്കുന്നവയെ അദ്ദേഹം വനത്തില്‍ക്കൊണ്ടു വിടുന്നു. ഒരാളുടെ നന്മയെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്തിനാണെന്നും വി.എന്‍. വാസവന്‍ ചോദിച്ചു.