തൃശ്ശൂര്‍: കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. വാര്‍ത്തകളില്‍ വരുന്നത് സത്യമാണെങ്കില്‍ വിസ്മയയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്വന്തം കണ്‍മുമ്പില്‍ മകള്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും, അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്തുകുന്തത്തിനാണെന്നും അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിച്ചു.
സ്വന്തമായി വരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കാന്‍ അതിനോടു പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍കുട്ടി മരിക്കില്ലായിരുന്നുവല്ലോ. ആ സ്ത്രീധനം കൊടുത്ത തുകയുടെ പകുതി മതിയല്ലോ അതിനൊരു വീടോ ഫ്‌ലാറ്റോ വാങ്ങിക്കൊടുത്ത് അവിടെ തനിച്ചായാലും ജീവിച്ചോളാന്‍ പറയാനായുരുന്നില്ലേയില്ലേയെന്നും ദീപ പറഞ്ഞു. നമ്മുടെ സാമൂഹികഭീതി അതിഭീകരമാണ്. തന്റെ പ്രണയം പരാജയപ്പെട്ടെന്ന് പറയാന്‍,
തന്റെ വിവാഹമൊരു പരാജയമാണെന്ന് സമ്മതിക്കാന്‍.
താന്‍ മകള്‍ക്കായി ‘നേടിക്കൊടുത്ത’ ഭര്‍ത്താവ് ഒരു പരാജയമാണെന്ന് ബന്ധുക്കള്‍ക്കു മുന്നില്‍ സമ്മതിക്കാന്‍.
ഒന്നും ഒന്നും നമ്മള്‍ തയ്യാറാവില്ല.. സാമൂഹികഭീതി മൂലം നമ്മള്‍ നിശ്ശബ്ദരാകും.
അതുകൊണ്ടൊക്കെത്തന്നെയാണ് ഇതൊക്കെ വീണ്ടും വീണ്ടും നടക്കുന്നതും,’ ഒരു പെണ്‍കുട്ടി കൂടി ജീവിതമവസാനിപ്പിച്ച് കടന്നു പോയിട്ടുണ്ട് എന്ന ആമുഖത്തിലെഴുതിയ കുറിപ്പില്‍ ദീപ നിശാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.