ആലുവ: ഓൺലൈൻ പഠിത്തത്തിനായി ഫോണ്‍ നല്‍കിയ അമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.
സംഭവം ദൂരെ എങ്ങുമല്ല ആലുവയിലാണ്. ഓണ്‍ലൈണ്‍ പഠിത്തത്തിനിടെ ഒമ്ബതാം ക്ലാസുകാരന്‍ ഒന്നരമാസം ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പൊടിച്ചത് മൂന്നു ലക്ഷത്തോളം രൂപയാണ്.
പണം നഷ്ടമായെന്ന് അമ്മ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് അക്കൗണ്ട് കാലിയായ വഴി തെളിഞ്ഞത്. ആലുവ സ്വദേശിയായ ബാലന്‍ ‘ഫ്രീ ഫയര്‍’ എന്ന ഗെയിം കളിച്ചാണ് അമ്മയുടെ അക്കൗണ്ട് കവര്‍ന്നത്.
ഗെയിമിനായി 40 രൂപ മുതല്‍ 4,000 രൂപ വരെ ഫോണില്‍ ചാര്‍ജ് ചെയ്തായിരുന്നു കളി.
ഒരു ദിവസം 10 തവണ വരെ ചാര്‍ജ് ചെയ്തിട്ടുണ്ട്. മേയ്, ജൂണ്‍ മാസങ്ങളിലായി 225 തവണയാണ് ചാര്‍ജ് ചെയ്തത്.
അമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞപ്പോഴേക്കും വന്‍തുക നഷ്ടപ്പെട്ടിരുന്നു.
രക്ഷിതാക്കളില്‍ നിന്ന് ഫോണ്‍ വാങ്ങി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന കുട്ടികളുമുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായെന്ന മെസേജ് മായ്ച്ച് തിരിച്ചു നല്‍കും. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ മറ്റൊരു പരാതിയിലും മകനാണ് വില്ലനായത്.