തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം തരംഗത്തേക്കാൾ വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന് സാധ്യത ഉള്ളതിനാൽ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും. ഈ സാദ്ധ്യത ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നത്.
അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വര്‍ദ്ധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.
അതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസില്‍ താഴെയുള്ളവരെയും എത്തരത്തില്‍ ബാധിക്കും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സര്‍വെയില്‍ പങ്കെടുത്ത 40 ല്‍ 26 വിദഗ്ധരും കുട്ടികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14 പേര്‍ മാത്രമാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. കൊവിഡ് ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി രാജ്യത്ത് നിലനില്‍ക്കുമെന്ന് 30 വിദഗ്ധരും പ്രവചിച്ചു.