ന്യൂഡല്‍ഹി: ഇന്നലെ പിടിയിലായ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ 15 ദിവസം പരിശീലനം കിട്ടിയതായി റിപ്പോര്‍ട്ടുകള്‍.
രണ്ട് പേര്‍ക്കാണ് പാക് പരിശീലനം കിട്ടിയത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ വേഷം ധരിച്ചവരാണ് പരിശീലനം നല്‍കിയത്.
ബംഗ്ലാദേശികളെന്ന് കരുതുന്ന പതിനഞ്ച് പേര്‍ പരിശീലനം നല്‍കിയവരുടെ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ഇന്ത്യയിലേക്ക് കടന്നതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. മഹാരാഷ്‌ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്‌ക്ക് (മുംബയ് – 47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (പ്രയാഗ്‌രാജ് – 28 ), മുഹമ്മദ് അബൂബക്കര്‍ (ബഹ്റൈച്ച് – 23 ), മൂല്‍ചന്ദ് എന്ന ലാല ( റായ്ബറേലി – 47 ), മുഹമ്മദ് ആമിര്‍ ജാവേദ് (ലക്‌നൗ – 31 ) എന്നിവരാണ് ഇന്നലെ പിടിയിലായത്.
ഒരാള്‍ രാജസ്ഥാനിലെ കോട്ടയിലും, രണ്ടു പേര്‍ ഡല്‍ഹിയിലും, മൂന്നുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മാരക സ്‌ഫോടന ശക്തിയുള്ള രണ്ട് കിലോ ആര്‍ ഡി എക്‌സും രണ്ട് ഗ്രനേഡുകളും രണ്ട് ഐ ഇ ഡിയും ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഒരു ഇറ്റാലിയന്‍ പിസ്റ്റലും കണ്ടെടുത്തിരുന്നു. അടുത്ത മാസം നവരാത്രി, രാംലീലാ ആഘോഷ സമയത്ത് ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.