മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നടന്ന വെടിവെപ്പ് കേസിലെ പ്രതിയെത്തേടി പൊലീസ് കൊടും വനത്തില്‍ നടന്നത് രണ്ടുദിവസം. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കാട്ടുമൃഗങ്ങെളയും പ്രതികൂല കാലാവസ്ഥെയയും അതിജീവിച്ച് അന്വേഷണം നടത്തിയത്.
ശനിയാഴ്ച ഉച്ചക്കാണ് ഇടമലക്കുടി ഇരപ്പല്ലുകുടിയിലെ സുബ്രഹ്മണ്യന് കൃഷിയിടത്തില്‍ െവച്ച് വെടിയേറ്റത്. കീഴ്പത്താംകുടിയില് ലക്ഷ്മണനാണ് വെടിവെച്ചത്. കാട്ടുമൃഗമാണെന്ന് കരുതിയാണ് വെടിവെച്ചതെന്ന് ലക്ഷ്മണന് തന്നെ സുബ്രഹ്മണ്യനോട് പറഞ്ഞിരുന്നു.
സുബ്രഹ്മണ്യനെ അയല്‍ക്കാരുടെ അടുത്തെത്തിച്ച ശേഷം ലക്ഷ്മണന് ഒളിവില്‍ പോയി. വനത്തില്‍ ഒളിച്ച ലക്ഷ്മണനെ പിടികൂടാനും വെടിവെക്കാനുപയോഗിച്ച നാടന്‍ തോക്ക് കണ്ടെടുക്കാനുമുള്ള ദൗത്യം എസ്.ഐ ടി.എം. സൂഫി, ജൂനിയര്‍ എസ്.ഐ രതീഷ്, സീനിയര്‍ സി.പി.ഒ സുരേഷ് എന്നിവര്‍ക്കായിരുന്നു.
ശനിയാഴ്ച രാവിലെ ഏഴിന് സംഘം ഇടമലക്കുടിക്ക് പുറപ്പെട്ടു. 35 കിലോമീറ്റര്‍ വാഹനത്തില്‍ സൊസൈറ്റി കുടിവരെ എത്തി. അവിടെനിന്ന് മൂന്ന് മണിക്കൂര്‍ നടന്നാണ് വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തിയത്. പോകുംവഴി നിരവധി തടസ്സങ്ങള്‍ നേരിട്ടു. പുഴയുടെ കുറുകെ ഉണ്ടായിരുന്ന തടിപ്പാലം തകര്‍ന്നതിനാല്‍ യൂനിഫോം അഴിച്ചുവെച്ച് നീന്തിയാണ് അക്കരെ കടന്നത്. ഇതിനിടെ, ഒരുതവണ കാട്ടുപോത്തുകളുടെ മുന്നിലുംപെട്ടു. വൈകീട്ട് ആറിനാണ് കുടിയിലെത്തിയത്.
കുടി കാണിമാരുെടയും പഞ്ചായത്ത് അംഗങ്ങളുെടയും സഹായത്തോടെ വെടിവെപ്പ് നടന്ന സ്ഥലം സംഘം പരിശോധിച്ചു. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ മൂടിയിട്ടനിലയില്‍ തോക്ക് കണ്ടെടുത്തു. പിന്നീട് കീഴ്പത്താംകുടിയിലെ ലക്ഷ്മണെന്റ വീട്ടിലേക്ക് പോയി. പക്ഷേ, കണ്ടെത്താനായില്ല. ലക്ഷ്മണന്റെ വീട്ടില്‍നിന്ന് അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴ്നാടാണെന്നും അയാള്‍ അവിടേക്ക് കടന്നിരിക്കാമെന്നും കുടിയിലുള്ളവര്‍ പറഞ്ഞു. തുടര്‍ന്ന്, മുളകുതറ കുടിയിലെത്തിയ സംഘം അവിടുത്തെ സ്കൂള്‍ കെട്ടിടത്തിലാണ് ഉറങ്ങിയത്. കുടിയിലുള്ളവരാണ് ഭക്ഷണം നല്‍കിയത്. പിറ്റേന്ന് രാവിലെ ആറിന് തിരിച്ച് പുറപ്പെട്ട് ഞായറാഴ്ച രാത്രി ഏഴിന് മൂന്നാര്‍ സ്റ്റേഷനില്‍ എത്തി. പ്രതി ഉടന്‍ പിടിയിലാകുമെന്ന് സംഘം അറിയിച്ചു.