തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും വാരിയൻ കുന്നത്തിന്റേതടക്കമുള്ള പേരുകൾ നീക്കം ചെയ്യുവാനുള്ള കേന്ദ്ര നടപടിക്കെതിരെ രമേശ് ചെന്നിത്തല. കോടിക്കണക്കായ സാധാരണ ഇന്റ്യക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബി ജെ പി യും സംഘപരിവാറും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല. ചരിത്രഗവേഷണ കൗണ്‍സിലിന്റെ നടപടി ഭീരുത്വവും മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണ്.
സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹ് മദ് ഹാജിയെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ അലോസരമുണ്ടാക്കിയേക്കാം. അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ തമസ്‌കരിക്കാനും കഴിഞ്ഞേക്കും.
സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാര്‍ കലാപം. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം രൂപം കൊണ്ട ഖിലാഫത്ത് പ്രക്ഷോഭം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്‍ന്റ്യയില്‍ നിന്നും കെട്ടുകെട്ടിക്കാനുള്ള ജനകീയ പോരാട്ടമായിരുന്നു. ഇവരുടെ മഹത്തായ രക്തസാക്ഷിത്വത്തെ കേവലം ഹിന്ദു മുസ്ലിം കലാപമാക്കി ഇകഴ്ത്തിക്കാണിക്കാനും അതുവഴി അവരെ അപമാനിക്കാനുമുള്ള സംഘപരിവാറിന്റെയും ദേശീയ ചരിത്രകൗണ്‍സിലിന്റെയും നീക്കത്തെ ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.