തിരൂര്‍: ചുവന്ന മുണ്ടു വീശി ട്രയിൻ നിര്‍ത്തിച്ച അഞ്ച് കുട്ടികള്‍ പിടിയില്‍.
തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം. കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിക്കുകയായിരുന്നു.
നിറമരുതൂര്‍ മങ്ങാട് ഭാഗത്തുനിന്ന് തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തില്‍ കുളിക്കാന്‍പോയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് പുലിവാലുപിടിച്ചത്. കുട്ടികളിലൊരാള്‍ തുമരക്കാവ് വെച്ച് കോയമ്ബത്തൂര്‍ മംഗലാപുരം എക്സ്‌പ്രസ് കടന്നു പോകുമ്ബോള്‍, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി. ഉടനെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു.
അഞ്ചുമിനിറ്റ് തീവണ്ടി നിര്‍ത്തിയിട്ടു. വിവരം സ്റ്റേഷന്മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിച്ചു. റെയില്‍വേ സുരക്ഷാസേന എസ്‌ഐ. എംപി. ഷിനോജ്, എഎസ്‌ഐ. വി എസ്. പ്രമോദ് എന്നിവര്‍നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ നിറമരുതൂര്‍ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തി. കുട്ടികള്‍ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കും.