തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിമിയം ഇന്ധന വില 100 രൂപ കടന്നതിൽ നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസിന് സ്പീക്കര്‍ അനുമതി നൽകിയില്ല.എം ഷംസുദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഖജനാവിലേക്ക് പണം കണ്ടെത്താന്‍ ഉള്ള മാർഗമായി ആയി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇന്ധന വിലയെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
പെട്രോള്‍ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും എന്‍ ഷംസുദീന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 7 തവണ അധിക വരുമാനം വേണ്ടെന്നു വെച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല ?
പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുമ്ബോള്‍ എന്ത് കൊണ്ട് സഹായിക്കുന്നില്ല? കൊവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീന്‍ സഭയില്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ലെന്ന് വിശദീകരിച്ചു. ഇന്ധന വില വര്‍ധന സ്ഥിതി ഗുരുതരമാണ്. പക്ഷേ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തില്‍ ഇല്ല.
സംസ്ഥാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന് എതിരെ നോട്ടീസില്‍ ഒന്നും പറയുന്നില്ല. ഒന്നാം മോദി സര്‍ക്കാര്‍ കാലത്ത് കോണ്‍ഗ്രസ് ഇന്ധന വില വര്‍ധനവില്‍ നിശബ്ദരായിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വര്‍ധനക്കെതിരെ ഒരുമിച്ചു നില്‍ക്കാം പക്ഷെ സഭ നിര്‍ത്തി ചര്‍ച്ച വേണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.