കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച്‌ ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും.

മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്‌ലവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രാന്റ് ഫ്ലവറിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ടീം അംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിരുന്നു. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പരമ്ബര നീട്ടിവെച്ചിരിക്കുന്നത്. ഗ്രാന്റ് ഫ്ലവറിനും നിരോഷനും കൊവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടില്‍ സമ്പൂർണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്.

നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ ബബിളിലാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കു പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കൊവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. അതേസമയം പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് കൊളംബോയില്‍ നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക