കൊച്ചി: ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറീസ് സ്വകാര്യവത്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങള്‍ പരമാവധി ലഘൂകരിച്ച് എത്രയും വേഗം സ്വകാര്യവത്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്ബനിയാണ് ബിപിസിഎല്‍. 2019 നവംബറിലാണ് കന്പനിയുടെ സ്വകാര്യവത്കരണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്.ഒരു വര്‍ഷത്തിനിടെ താല്പര്യം അറിയിച്ച് എത്തിയത് മൂന്ന് കമ്ബനികള്‍.
വേദാന്ത,അപ്പോളോ ഗ്ലോബല്‍, ഐ സ്ക്വയേഴ്സ് ക്യാപിറ്റല്‍. കൊവിഡ് നടപടിക്രമങ്ങള്‍ വൈകിച്ചെങ്കിലും വില്പന നീക്കം സജീവമാണ്.
നിലവില്‍ ബിപിസിഎല്ലിന്‍റെ സാന്പത്തിക വിശദാംശങ്ങള്‍ ഡിജിറ്റലായി പരിശോധിക്കുകയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കന്പനികള്‍. 100ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കന്പനികള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെ പല വ്യവസ്ഥതകളും എളുപ്പത്തിലാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.ബിപിസിഎല്ലിനെ വാങ്ങുന്ന കന്പനിക്ക് പെട്രോനെറ്റ് എല്‍എന്‍ജിയിലും, ഇന്ദ്രപ്രസ്ഥ ഗ്യാസിലും ഉള്ള കന്പനി ഓഹരികള്‍ വിറ്റഴിക്കുന്നതിന് അനുമതി നല്‍കാനും സാധ്യതകളുണ്ട്.
തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥതകള്‍ വെട്ടിക്കുറച്ചും കന്പനി നടപടികള്‍ തുടങ്ങി. ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സ്വകാര്യവത്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോള്‍ പദ്ധതിയുടെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. എച്ച്‌ഒസി, എഫ്‌എസിടി, കൊച്ചിന്‍ പോര്‍ട്ട് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ബിപിസിഎല്‍ വില്‍പ്പന ഉണ്ടാക്കുക വലിയ തിരിച്ചടിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.